പിഎസ്‌സി പരീക്ഷാക്രമക്കേട്; അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചർച്ചയായതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടുകള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്.

ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടത്തിയ പരീക്ഷകളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനും തീരുമാനിച്ചിരുന്നു. പിഎസ്‌സി യോഗത്തിലായിരുന്നു തീരുമാനം. ഇതില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ. പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്.

മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരനാണ് ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *