വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകള്‍, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നീക്കമെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിര്‍ദേശം. ഇറാന് സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ആവര്‍ത്തിച്ചു. എന്നാൽ ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇറാന് അല്ലാതെ മറ്റൊരു രാജ്യത്തിന്റെ പേര് സമൂഹമാധ്യമ പോസ്റ്റിൽ എങ്ങും പരാമര്‍ശിച്ചിട്ടുമില്ല.
യുഎസ് ഇറാന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷവും തുര്‍ക്കി, ചൈന, ജര്‍മനി, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായി തന്നെ തുടരുന്നുണ്ട്. യുഎസ് ഇറാന് സംഘര്‍ഷം നിലനിൽക്കെ നയതന്ത്രപരമായോ സൈനികപരമായോ യാതൊരു പിന്മാറ്റവും ഇരുപക്ഷത്ത് നിന്നും ഉണ്ടായിട്ടില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും അവതാളത്തിലാണ്. നേരത്തെ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഇറാന് ആണവശക്തിയാകാതെ തടയുന്നതാണ് അമേരിക്കയുടെ പ്രഥമ പരിഗണനയെന്നും ചര്‍ച്ചയില്‍ യുഎസ് ഇക്കാര്യത്തിനാകും ഊന്നല്‍ നല്‍കുകയെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം ഇനിയും സമ്മതിച്ച് കൊടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍ ഇറാനിയന്‍ നയതന്ത്രജ്ഞന് അബ്ബാസ് ഖമായര്‍ വ്യക്തമാക്കിയിരുന്നു.



