ഡൽഹി: രാജ്യത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് മാസത്തിൽ തുടക്കത്തിലോ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലോടുകൂടിയ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളുയി ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റിന്റെ സ്വാധീനം മൂലം അന്തരീക്ഷത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മഴ ലഭ്യമായിരുന്നു. പശ്ചിമ ബംഗാളിലും സിക്കിമിലും ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖലയിലും ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
പഞ്ചാബ് , ഹരിയാന, രാജ്യസ്ഥാൻ , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ കർഷകർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഈ മാറ്റം മൂലം താപനിലയിൽ 3 മുതൽ 5 ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വേനൽ മഴ സജീവമാവാൻ സാധ്യതയുണ്ട്. കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം കുറച്ചുകൂടി തുടർന്നേക്കാം. മാസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് മഴ താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും, മഴയ്ക്കൊപ്പം ഉണ്ടാക്കാനിടയുള്ള ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
