ന്യൂഡൽഹി : മണിക്കൂറുകളോളമുള്ള ഇരിപ്പ് പുകവലിക്ക് സമാനമാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമായും മറ്റുമൊക്കെ മണിക്കൂറുകളോളം ഇരിക്കുന്നവരിൽ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അരമണിക്കൂർപ്പോലും തുടർച്ചയായി ഇരിക്കുന്നത് അർബുദസാധ്യതയും അതുമൂലമുള്ള മരണവും കൂട്ടുമെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നു. ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്ലോസ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും 30 മിനിറ്റിലധികം തുടർച്ചയായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് കാൻസർ മരണത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു പതിറ്റാണ്ടിലധികം 90,000-ലധികം ആളുകളെ നിരീക്ഷിച്ചതിനൊടുവിലാണ് ഗവേഷകർ ഈ വിലയിരുത്തലിലെത്തിയത്. അരമണിക്കൂറിനുശേഷമുള്ള ഓരോ അധിക മണിക്കൂറും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
അരമണിക്കൂറിലേറെ തുടർച്ചയായി ഇരിക്കല്ലേ, അർബുദസാധ്യത കൂടുതലെന്ന് പഠനം
