തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി വിശദമായ പരിശോധന നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കും. പാർട്ടിക്ക് മാനക്കേടുണ്ടാക്കിയ പരാതികളെപ്പറ്റി ഇതിനകം തന്നെ അദ്ദേഹം പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാനസമിതിയോ കോർകമ്മിറ്റിയോ ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല.
ചുമതലയിൽ നിന്നുമാറ്റി ഏതാനും നേതാക്കൾക്കെതിരേ നടപടിയെടുത്തതിന് കാരണം ഫണ്ട് തിരിമറിയല്ല മറ്റ് പ്രശ്നങ്ങളാണെന്നാണ് വിശദീകരണം. പണം കിട്ടിയവരുടെയും കിട്ടാത്തവരുടെയും പോരാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമ്മിഷൻ സ്വാഭാവികമാണെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. കൊടിയുടെയും ഫ്ളെക്സിന്റെയും പേരിലുള്ള ആരോപണങ്ങളെക്കാൾ ശക്തം എ ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണച്ചെലവിന്റെ പേരിലുള്ളതാണ്.
വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളെപ്പോലും ജയസാധ്യതയുള്ള എ ക്ലാസാണെന്നുവരുത്തി വെട്ടിപ്പ് നടന്നതായാണ് പരാതി. തിരുവനന്തപുരത്ത് തീരദേശം ഉൾപ്പെട്ട ചില മണ്ഡലങ്ങളിലും ഈ ആക്ഷേപമുണ്ടായി. 31 ലക്ഷം രൂപയുടെ ബാങ്ക് വായ്പ, തിരഞ്ഞെടുപ്പിനു പിന്നാലെ ഒരുനേതാവ് അടച്ചുതീർത്തു, എറണാകുളം ജില്ലയിൽ ചില സ്ഥാനാർഥികൾക്ക് ചെലവിനുള്ള പണമെത്തിയില്ല എന്നും ആരോപണമുണ്ട്.
