ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവന്‍ സമയവും വിന്യസിച്ച് നിയമലംഘനങ്ങള്‍ തടയുന്നതിനൊപ്പം അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവര്‍ത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രണ്ട് ദക്ഷിണ മേഖലകളും, തൃശൂര്‍, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തില്‍ രണ്ട് വടക്കന്‍ മേഖലകളും പ്രവര്‍ത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റര്‍ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസുകള്‍, ആര്‍ടിഒ ഓഫിസുകള്‍, സബ് ആര്‍ടിഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങള്‍ എന്നിവ സംഘത്തിന്റെ ഭാഗമാകും. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകല്‍, വൈകിട്ട്, രാത്രി ഡ്യൂട്ടികള്‍ തുല്യമായി വിതരണം ചെയ്യുകയും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സി പി ജോണ്‍ പറഞ്ഞു.

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, നികുതി ലംഘനങ്ങള്‍, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുന്‍ഗണന. വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുകയും അപകടത്തില്‍പ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങള്‍ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *