റിയോഡി ജനീറോ: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ പോരാട്ടമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡെറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും ഇത്. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ നടക്കുക. കഴിഞ്ഞ ലോകകപ്പ് വേളയിലും കൊല്‍ക്കത്ത നഗരം ബ്രസീല്‍ ആരാധകരുടെ ആവേശത്താല്‍ മഞ്ഞയും പച്ചയും നിറഞ്ഞിരുന്നു. നഗരത്തിലുടനീളം ബ്രസീല്‍ പതാകകളും താരങ്ങളുടെ കട്ടൗട്ടുകളും ഉയര്‍ന്നത് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
സാൾട്ട് ലേക്കിൽ മഞ്ഞക്കടലിരമ്പും, കൊല്‍ക്കത്തയിലെ ഇന്ത്യ-ബ്രസീല്‍ മത്സരത്തില്‍ ഔദ്യോഗിക പ്രഖ്യാപനം
