പോലീസ് യൂണിഫോം തട്ടിപ്പ്: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങുന്നതിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെഎപി 3 ബറ്റാലിയൻ കമാൻഡാണ് നടപടി സ്വീകരിച്ചത്. ട്രെയിനിങ് കാലയളവിലായിരുന്നു ശംഭു തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം വാങ്ങുന്നതിനായി ആകെ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ യൂണിഫോം ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് പണം ഓൺലൈൻ ഗെയിമിംഗിലൂടെ നഷ്ടപ്പെടുത്തിയതായി ശംഭു സമ്മതിച്ചത്.

തുടർന്ന് പോലീസുകാർ നൽകിയ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്ത് ശംഭുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന് പിന്നാലെയാണ് ഇപ്പോൾ സർവീസിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ടുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രെയിനിയായതിനാൽ സാധാരണ സസ്പെൻഷൻ നടപടിക്ക് പകരമാണ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കി സർവീസിൽ നിന്ന് നീക്കിയത്. നിലവിൽ ശംഭുവിന് പോലീസ് യൂണിഫോം ധരിക്കാനോ പരിശീലനം തുടരാനോ കഴിയില്ല. നടപടി ചോദ്യം ചെയ്ത് ഉയർന്ന അധികാരികളെ സമീപിച്ച് അനുകൂല ഉത്തരവ് ലഭിച്ചാൽ മാത്രമേ പിന്നീട് സർവീസിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടാകൂ.പോലീസ് ഉദ്യോഗസ്ഥരെ തന്നെയാണ് തട്ടിപ്പിനിരയാക്കിയതെന്നതാണ് കേസിലെ പ്രധാന പ്രത്യേകത. സംഭവത്തിൽ കൂടുതൽ നിയമനടപടികളും വകുപ്പുതല നടപടികളും തുടരുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *