റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ തെക്കൻ മേഖലയിലുള്ള ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. സംഭവത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ നിർമാണശാലയ്ക്കുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഫാക്ടറിയുടെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്ന്ന് കെട്ടിടത്തിെൻറ പ്രധാന വാതിലുകൾ അടഞ്ഞുപോയതോടെ അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. സോഫ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന കത്തുന്ന സ്വഭാവമുള്ള വസ്തുക്കളിലേക്ക് തീ അതിവേഗം പടർന്നുപിടിച്ചത് ദുരന്തത്തിെൻറ ആഘാതം വർധിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
