കോഴിക്കോട്: ഇഡിയുടെ റെയ്ഡുകളെ പേടിച്ചോടില്ലെന്നും തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. സി.എം.ആർ.എൽ. – എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇഡി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെടുത്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.’ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. ബിസിനസ് നടത്തരുതെന്ന് ഭരണഘടനാപരമായി പറയാൻ കഴിയില്ല. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം. ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. രാഷ്ട്രീയപരമായും നിയമപരമായും നടപടി സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു.
കോളേജ് കാലം തൊട്ടുള്ള തന്റെ സുഹൃത്തുക്കളെ റെയ്ഡിന്റെ ഭാഗമായി രാവിലെ മുതൽ രാത്രിവരെ ചോദ്യം ചെയ്തു. വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയും താനും തീരുമാനിച്ചിരിക്കുന്നത്. കൈപ്പത്തിയിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയിട്ടുണ്ട്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തെ തല പോയാലും എതിർക്കുകയും പോരാടുകയും ചെയ്യും. അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല തങ്ങളെന്നും റിയാസ് കൂട്ടിച്ചേർത്തു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.



