പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു. ഇരുവര്‍ക്കുമെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുളള അനുമതി നല്കാന് തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട സിഡിആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ബോര്‍ഡ് യോഗം ചേരുന്നതിന് മുമ്പ് ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവരുമായി വാട്സാപ്പില്‍ ബന്ധപ്പെട്ടതിന്റെ തെളിവും ഹാജരാക്കി. അജികുമാറും ഉണ്ണികൃഷ്ണന് പോറ്റിയും നേരില്‍ കണ്ടതിന്റെ തെളിവും കോടതിയില്‍ സമര്‍പ്പിച്ചു. അജികുമാറിന്റെ ശുപാര്‍ശയില്‍ പോറ്റിയുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്ക് വീടുവെച്ചു നല്‍കിയെന്നും വീടുകളുടെ താക്കോല്‍ദാന കര്‍മത്തില്‍ അജികുമാറും പോറ്റിയും സംബന്ധിച്ചെന്നും പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകാന്‍ പോറ്റി അപേക്ഷ നല്‍കിയത് മറ്റൊരാളുടെ ഇമെയില്‍ നിന്നാണെന്നും അപേക്ഷ സമര്‍പ്പിച്ചത് ബോര്‍ഡ് തീരുമാനമെടുത്തതിന്റെ അടുത്ത ദിവസമാണെന്നും തെളിവ് ഹാജരാക്കി.
ഇക്കഴിഞ്ഞ ജൂലൈ 23-ാം തീയതിയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.
2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള് നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്ഐടി പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസിന് പുറമേ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും പി എസ് പ്രശാന്തും അജികുമാറും പ്രതികളാണ്. മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേര്‍ത്തത്.



