ചണ്ഡീഗഢ്: രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭാ എംപിമാർ ആം ആദ്മി പാർട്ടി (എഎപി) വിട്ടതിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി പാർട്ടി ഉപേക്ഷിച്ച എംപിമാരെ എക്സ് പോസ്റ്റിലൂടെ ഭഗവന്ത് മൻ രൂക്ഷമായി പരിഹസിച്ചു. ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവപ്പൊടി, ചുവന്ന മുളക്, കുരുമുളക്, മല്ലിയില എന്നീ ഏഴ് ചേരുവകൾ പച്ചക്കറികളെ രുചികരമാക്കുന്നുണ്ടെങ്കിലും അവയക്ക് ഒരിക്കലും സ്വയം ഒരു “പച്ചക്കറി” ആകാൻ കഴിയില്ലെന്നാണ് ഭഗവന്ത് മൻ പറഞ്ഞത്. എഎപി വിട്ട ഏഴ് എംപിമാരെ പച്ചക്കറി ചേരുവകളോടാണ് അദ്ദേഹ ഉപമിച്ചത്.
രാഘവ് ഛദ്ദ അടക്കം പഞ്ചാബിലെ ഏഴ് രാജ്യസഭ എംപിമാരാണ് ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായാണ് പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയിൽ ചേരുന്നത്. ഇതോടെ എഎപിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വാർത്താസമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടിരുന്നു.
