പുതിയ സിനിമ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഓണാഘോഷ പരിപാടിയിൽ തനിക്ക് നേരിട്ട രസകരമായ അനുഭവം പങ്കുവെച്ച് നടൻ വിനയ് ഫോർട്ട്. ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഹരിദ്വാറിൽ വെച്ചുണ്ടായ സംഭവമാണ് താരം ഓർത്തെടുത്തത്. ആശ്രമ പശ്ചാത്തലത്തിൽ നടന്ന ഗൊറില്ല ഷൂട്ടിംഗിനിടയിലാണ് സംഭവം. രംഗത്തിൽ ഒരു സ്വാമിയുടെ അനുഗ്രഹം വാങ്ങാൻ വിനയ് കുനിഞ്ഞപ്പോൾ, സ്വാമി തലയിലും മുതുകത്തും ആഞ്ഞടിച്ചുവെന്ന് വിനയ് പറഞ്ഞു. ഫഹദിന് ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ടിൽ വരുന്ന ഈ രംഗം എടുത്ത് കാണുമെന്ന് വിനയ് പറഞ്ഞു.
‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് പ്രഭുവിന്റെ മക്കൾ. അതിൽ ഗൊറില്ല ഷൂട്ടാണ് ഹരിദ്വാറിൽ നടന്നത്. ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയപ്പോൾ ഒരു ആശ്രമത്തിൽ ഒരു സ്വാമി ഇരിക്കുന്നുണ്ടായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ പുള്ളി എന്നെ അനുഗ്രഹിക്കുന്ന ഒരു സംഭവമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ അനുഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ പുള്ളി മുതുകത്ത് പിടിച്ചിട്ട് ഒരടി തന്നു. ഞാൻ എഴുന്നേറ്റപ്പോൾ വീണ്ടും തല പിടിച്ച് താഴ്ത്തിയിട്ട് മുതുകത്ത് ഒരടി കൂടി തന്നു. എന്നെ ഇഷ്ടം അല്ലാത്ത ആളുകൾ ഇപ്പോഴും അത് സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. ഫഹദിനൊക്കെ ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ട് എടുത്ത് കാണും; വിനയ് ഫോർട്ട് പറഞ്ഞു.
അതേസമയം, നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‌ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.



