കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ ചെമ്പഴന്തിയിൽ തടഞ്ഞുനിർത്തിയ സംഭവത്തിൽ മുൻ എംപി പീതാംബരക്കുറുപ്പ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെ വിമർശിച്ച് കെ.വി. തോമസ്. പ്രതിഷേധിച്ച പാർട്ടി പ്രവർത്തകരോട് പൊലീസ് നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെ സമീപനത്തെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിലപാടുമായി താരതമ്യം ചെയ്തായിരുന്നു വിമർശനം.
വി.ഡി. സതീശൻ മുഖ്യമന്ത്രി മാത്രമല്ല, കോൺഗ്രസ് നേതാവുകൂടിയാണെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണെന്നും അതേ പാർട്ടിയുടെ നേതാവിനെ തടഞ്ഞുനിർത്തി പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചെമ്പഴന്തിയിലെ പ്രതിഷേധം, മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരെ കോൺഗ്രസിലെ തിരുത്തൽവാദികൾ നടത്തിയ പ്രതിഷേധത്തോളം വരുമോയെന്നും കെ.വി. തോമസ് ചോദിച്ചു.
താൻ എറണാകുളം ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവവും കെ.വി. തോമസ് ഓർമിപ്പിച്ചു. എറണാകുളം ടൗൺ ഹാളിൽ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതസൗഹാർദ യോഗത്തിൽ കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു. ഇതിനിടെ തിരുത്തൽവാദികളും മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അജയ് തറയിൽ ഉൾപ്പെടെയുള്ളവരും പൊലീസുമായി കശപിശയുണ്ടാക്കിയതോടെ യോഗം പിരിച്ചുവിടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പാർട്ടിക്കും സർക്കാരിനും വലിയ അവമതിപ്പുണ്ടാക്കിയിരുന്നു. പ്രശ്നക്കാർക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചപ്പോൾ, അവർ കോൺഗ്രസ് പ്രവർത്തകരാണെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു കരുണാകരന്റെ മറുപടിയെന്ന് കെ.വി. തോമസ് പറഞ്ഞു.
പീതാംബരക്കുറുപ്പ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിൽ, ഒരേ പ്രസ്ഥാനത്തിലെ രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ് ഓർമവരുന്നതെന്നും കെ.വി. തോമസ് വ്യക്തമാക്കി.



