ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ പാകിസ്ഥാനെ 194 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 പോയിന്‍റ് പട്ടികയിൽ നില മെച്ചപ്പെടുത്തി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തോൽവിയോടെ പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ്.
389 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 50.5 ഓവറിൽ 194 റൺസിന് പുറത്താവുകയായിരുന്നു. 97 റൺസെടുത്ത സൗദ് ഷക്കീൽ മാത്രമാണ് പാക് നിരയിൽ പൊരുതിനോക്കിയത്. ഇംഗ്ലണ്ടിനായി ഓലി റോബിൻസൺ നാല് വിക്കറ്റും ജോഷ് ടങ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വീഴ്ത്തി.
തകർപ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തി. 62 പോയിന്‍റും 34.44 പോയിന്‍റ് ശതമാനവുമായാണ് ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തിയത്. മറുഭാഗത്ത് എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റും 16.67 പോയിന്‍റ് ശതമാനവും മാത്രമുള്ള പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.



