തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കും.
മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരം അഭിപ്രായങ്ങൾ ആദ്യമായല്ല കേൾക്കുന്നത്. എന്നാൽ കോൺഗ്രസ്-മുസ്ലിം ലീഗ് സർക്കാർ വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യൻ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കും വിരുദ്ധമായ കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു.സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മൗനത്തെയും രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തു.
“ഇതെല്ലാം കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നടക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയുടെ നേതാവായ രാഹുൽ ഗാന്ധി ഡൽഹിയിലിരുന്ന് പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും കേരളത്തിൽ നടക്കുന്നതിനെക്കുറിച്ച് ബോധപൂർവമായ മൗനം പാലിക്കുകയും ചെയ്യുകയാണ്. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള മറ്റൊരു ആക്രമണമാണ്,” അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഒരു ആശയപ്രചാരകൻ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവരും ബോധപൂർവമായ മൗനം പാലിക്കുകയാണ്. ഇതാണ്കോൺഗ്രസിന്റെ കാപട്യം. ഇതാണ്കോൺഗ്രസിന്റെ നാണമില്ലായ്മ,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“‘മതം, മതം, മതം’ എന്ന് പറയുന്ന മന്ത്രിയോടും സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായി പങ്കെടുക്കാനുള്ള അവകാശമില്ലെന്ന് സൂചിപ്പിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആശയപ്രചാരകരോടും എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്: ഞങ്ങൾ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്ട്രീയമായും നിയമപരമായും പോരാടും. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.



