ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. യമുനാനദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും കൂടുതൽ വെള്ളം പുറന്തള്ളുന്നതാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരാൻ കാരണം. ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയും യമുനയും ഉൾപ്പെടെയുള്ള നദികൾ അപകടനില കവിഞ്ഞൊഴുകുകയാണ്. ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴക്കെടുതി രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അതത് മുഖ്യമന്ത്രിമാർ വിലയിരുത്തിവരുന്നു.



