ചെല്ലാനം: മൺസൂൺ കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. പതിറ്റാണ്ടുകളായി ചെല്ലാനം തീരം കടലാക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഓരോ വർഷം എല്ലാ പ്രതിരോധങ്ങളെയും തകർത്ത് കടലേറ്റം രൂക്ഷമാകുന്ന കാഴ്ചയാണ് ചെല്ലാനത്ത് കാണാൻ സാധിക്കുന്നത്. ഒരു സ്ഥിരം പ്രതിരോധ സംവിധാനമെന്നത് ചെല്ലാനത്തുകാർക്ക് ഇന്നും സ്വപ്നം മാത്രം. ഏറ്റവും ഒടുവിലായി കഴിഞ്ഞ മാർച്ച് 7 -ന് ചെല്ലാനം തീര സംരക്ഷണത്തിന്‍റ രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചെങ്കിലും ഇതുവരെയായി രണ്ടാം ഘട്ട പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്ന ചെല്ലാനം തീരദേശവാസികൾ പറയുന്നു.
കാലങ്ങളായി തീര സംരക്ഷണ നടപടികൾക്ക് വേണ്ടി സമരം ചെയ്യുന്ന ജനതക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു ഒന്നാം ഘട്ട പദ്ധതി. സ്വഭാവികമായും രണ്ടാം ഘട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ജനം ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ, പദ്ധതിക്ക് വേണ്ട സാമ്പത്തിക അനുമതിയോ സാങ്കേതിക അനുമതിയോ ലഭ്യമാക്കാതെ ഭരണാനുമതി മാത്രം നൽകിയാണ് രണ്ടാംഘട്ട ഉദ്ഘാടനം നടത്തിയതെന്നും അതിനാലാണ് ഇത്രയും ദിവസമായിട്ടും രണ്ടാം ഘട്ട പദ്ധതിയുടെ പണി ആരംഭിക്കാത്തതെന്നും ചെല്ലാനം ജനകീയ സമിതി ആരോപിച്ചു.
