ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ നിർണായക യോഗം. യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് കെ.സി വേണുഗോപാൽ ഡൽഹിയിലെ വസതിയിൽ എത്തുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫിന്റെ ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുവെന്നും ജനങ്ങൾക്ക് യുഡിഎഫിൽ പരിപൂർണ വിശ്വാസമുണ്ടെന്നും കെ. സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയാകാൻ എംഎൽഎമാരുടെ പിന്തുണയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കെ. സി വേണുഗോപാൽ. സണ്ണി ജോസഫ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, എൻ.ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴൽനാടനും സാധ്യതയുണ്ട്.
ലത്തീൻ പ്രതിനിധിയായി ടി.ജെ വിനോദോ എം.വിൻസെന്‍റോ എത്തും. വനിതാ നേതാക്കളിൽ ബിന്ദു കൃഷ്‌ണയും ഷാനിമോൾ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിൽ ഉണ്ട്. ടി.സിദ്ദിഖും എം. ലിജുവും സാധ്യത പട്ടികയിലുണ്ട്. ലീഗിന് 5 മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും ലഭിക്കാൻ സാധ്യതയുണ്ട്. കെഎം ഷാജി,എൻ ഷംസുദ്ധീൻ, പാറക്കൽ അബ്ദുള്ള, കല്ലട്ര മായിൻഹാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർക്കാണ് സാധ്യത. പി കെ കുഞ്ഞാലികുട്ടി ഉപമുഖ്യമന്ത്രിയായേക്കും. എന്നാൽ മുന്നണിയിൽ പ്രതിസന്ധി ഉണ്ടാക്കാനില്ലെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
