കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് നേരിടേണ്ടിവന്ന തോൽവിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ്. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചെന്നും, അതെന്തെന്നത് പരിശോധനയിലൂടെ കണ്ടെത്തി തിരുത്തണമെന്നും ലിന്‍റോ ജോസഫ് പറഞ്ഞു. തുടർച്ചയായ ഭരണവും ജനങ്ങളുമായുളള ബന്ധത്തില്‍ കുറവ് വരുത്തിയിട്ടുണ്ടാകാമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ലിന്‍റോ ജോസഫ് പറയുന്നു. മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതായും ഇത് തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി യുഡിഎഫിന് അനുകൂലമായ മണ്ണാണ്. അതിനെ മറികടക്കാൻ കഴിയും എന്നാണ് കരുതിയിരുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും പ്രതീക്ഷിച്ചത് അതുതന്നെയാണ്. വോട്ടെണ്ണലിന് ശേഷം ഒരുപാട് ആളുകൾ വിളിച്ചിരുന്നു, അപ്രതീക്ഷിത തോല്‍വിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് അസ്വീകാര്യമായ എന്തോ ഭരണത്തില്‍ ഉണ്ടായിരുന്നു. ആളുകളുമായുള്ള ബന്ധം കുറഞ്ഞുപോയി, ആളുകൾക്ക് ദൈനംദിനം ബന്ധപ്പെടാൻ പറ്റേണ്ട ആളുകളാണ് പാർട്ടി പ്രവർത്തകരും പാർട്ടി നേതാക്കളും, അവരുടെ ഏതൊരു ചെറിയ ഒരു ആവശ്യത്തിന് പോലും. എന്നാല്‍ അതില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്.ഭവനസന്ദർശനത്തിന്‍റെ ഭാഗമായി 600 ഓളം വീടുകൾ കയറിയിട്ടുണ്ട്. അപ്പോഴൊന്നും സർക്കാരിന്‍റെ പ്രവർത്തനങ്ങളോട് എതിർപ്പുള്ളതായി തോന്നിയിട്ടില്ല, തുറന്നു പറയാത്തതാണോ എന്ന് സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
