തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 102 സീറ്റുകൾ നേടിയതിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുകയാണെന്ന് വി.ഡി. സതീശൻ . തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. വിജയത്തിന്റെ ആഹ്ലാദ നിമിഷങ്ങളിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നേതൃസ്ഥാനത്തെ ചൊല്ലി പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് സ്നേഹപൂർവ്വം പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാർട്ടിയുടെ അഭിമാനകരമായ ഈ നിമിഷത്തിൽ അച്ചടക്കം പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സതീശൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. എഐസിസി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നിരിക്കെ, വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
