ഡൽഹി: ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാന്‍ മറ്റ് വഴികള്‍ തേടുന്ന മദ്യ കമ്പനികളുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നൽകി സുപ്രീംകോടതി. ഇത്തരം പാക്കേജിംഗുകള് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവരില്‍ മദ്യപാന ശീലം കൂട്ടാന്‍ കാരണമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കാണുമ്പോള്‍ ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന ‘ടെട്രാ പാക്കുകളിലും’ ചെറിയ സാഷെകളിലും മദ്യം വില്‍ക്കുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പുകള്‍ക്കും നോട്ടീസ് അയച്ചത്. ‘കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ്’ എന്ന സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി.
പുകയില ഉല്പന്നങ്ങളില് നല്‍കുന്നത് പോലെ ഇത്തരം മദ്യപാനീയങ്ങളില് വ്യക്തമായ മുന്നറിയിപ്പുകള്‍ ഉണ്ടാകാറില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിപിന്‍ നായര്‍ കോടതിയെ ബോധിപ്പിച്ചു. പുറത്തുനിന്ന് നോക്കിയാല്‍ സാധാരണ ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകള്‍ പോലെയാണ് ഇവ ഇരിക്കുന്നത്. ആപ്പിളിന്റെ ചിത്രങ്ങളും ‘ചില്ലി മാംഗോ വോഡ്ക’ പോലുള്ള ആകര്‍ഷകമായ ലേബലുകളുമാണ് ഇവയില്‍ ഉണ്ടാകുക. എന്നാല്‍ ഉള്ളില്‍ വോഡ്ക പോലെയുള്ള വീര്യമേറിയ മദ്യമായിരിക്കും. ഇത് ഉപഭോക്താക്കളെ പൂര്‍ണ്ണമായും വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള രൂപകല്‍പ്പനയാണെന്ന് ഹര്‍ജിക്കാരുടെ വാദം.
