ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാവ് മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ വിജയിച്ചു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ റിട്ട. കേണല്‍ ഒലി അഹ്മദിനെതിരെയാണ് മിര്‍സ ആലംഗീര്‍ പരാജയപ്പെടുത്തിയത്. ആലംഗീറിന് 255 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഒലി മുഹമ്മദിന് 85 വോട്ടുകലാണ് നേടാനായത്. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ 2023 ല്‍ നിയമിച്ച മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി തീരുന്നതിന് മുമ്പ് രാജിവെച്ചതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിലെ ഭരണകക്ഷിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി ദീര്‍ഘകാലം മിര്‍സ ആലംഗീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താരിഖ് റഹ്മാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
78 കാരനായ മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ, വിദ്യാർഥിയായിരിക്കെ ഇടതുപക്ഷാഭിമുഖ്യമുള്ള ഈസ്റ്റ് പാകിസ്ഥാൻ സ്റ്റുഡന്റ്സ് യൂണിയനിൽ അംഗമായിരുന്നു. പാക് സൈനിക പിന്തുണയുള്ള സർക്കാരിനെതിരെയുള്ള 1966 ലെ പ്രക്ഷോഭ കാലത്ത് ധാക്ക സർവകലാശാല പ്രസിഡന്റായിരുന്നു. ബംഗ്ലദേശ് സ്വാതന്ത്ര്യ സമരത്തിലും 1971 ലെ വിമോചന യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് അധ്യാപകനായ മിർസ ആലംഗീർ, സർക്കാർ ജോലി രാജിവച്ചാണ് 1986 ൽ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുന്നത്.
മിതനിലപാടുകാരനായ ആലംഗീർ, സൗമ്യമായ പെരുമാറ്റശൈലിയിലൂടെ രാഷ്ട്രീയ എതിരാളികൾക്കും മതിപ്പുള്ള നേതാവാണ്. 1990കളിൽ പ്രസിഡന്റ് മുഹമ്മദ് ഇർഷാദിനെതിരായ പ്രക്ഷോഭകാലത്താണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎൻപിയിൽ മിർസ ആലംഗീർ ചേരുന്നത്. 2011ൽ പാർട്ടിയുടെ ആക്ടിങ് സെക്രട്ടറി ജനറലായി. 2001 ൽ ഖാലിദ സിയ സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന മിർസ ആലംഗീർ, നിലവിലെ താരിഖ് റഹ്മാൻ സർക്കാരിൽ ഗ്രാമവികസന, സഹകരണ വകുപ്പു മന്ത്രിയായിരുന്നു. ബംഗ്ലദേശിൽ പ്രസിഡന്റ് രാഷ്ട്രത്തലവനും സായുധസേനയുടെ സർവ സൈന്യാധിപനുമാണ്.



