റിയാദിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം 22 പേർ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് കടത്ത്-വിൽപന ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. വിപുലമായ അന്വേഷണങ്ങൾക്കൊടുവിൽ സംഘത്തിലെ 22 പേരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനൽ സംഘം വലയിലായത്. അറസ്റ്റിലായവരിൽ 19 പേർ സൗദി പൗരന്മാരാണ്. ഇതിൽ ഒരാൾ രാജ്യത്തെ മുനിസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയത്തിലെ ജീവനക്കാരനാണ്.

ഇവർക്ക് പുറമെ അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തെത്തിയ എത്യോപ്യൻ സ്വദേശി, മൊറോക്കൻ വംശജയായ വിദേശ വനിത, യമൻ സ്വദേശി എന്നിവരും പിടിയിലായ ക്രിമിനൽ ശൃംഖലയിൽ ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *