രാജ്യത്ത് ഇന്ധന വില ഉടൻ കുറയില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പെട്രോൾ-ഡീസൽ വില വർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധത്തെ തുടർന്ന് ലോക വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110- 120 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 70 -73 ഡോളറിലേക്ക് താഴ്ന്നു.

എന്നിട്ടും ഇന്ധന വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായില്ല. നിലവിൽ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. കമ്പനിയുടെ കീഴിലുള്ള പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്.

രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ൽ ഇന്ധനവില കുറയ്ക്കുന്നത്. രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകളുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വില കുറയ്ക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *