തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം എടുത്ത പല തീരുമാനങ്ങളും പാളിയെന്ന് സമ്മതിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍. പയ്യന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുള്‍പ്പെടെ എടുത്ത തീരുമാനങ്ങൾ തെറ്റി. അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചത് ശരിയായില്ലെന്നും പുത്തലത്ത് ദിനേശന്‍ വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിനെതിരെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ആറ് പേര്‍ എല്‍ഡിഎഫിനെതിരായി മത്സരിച്ചത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി.
എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോട് വ്യക്തമായും വിമര്‍ശനപരമായും പ്രസ്താവന നല്‍കുന്നതില്‍ പോരായ്മ സംഭവിച്ചു. പ്രകടന പത്രികയിലെ കാഴ്ചപ്പാടുകള്‍ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിലും പോരായ്മ സംഭവിച്ചു. എല്‍ഡിഎഫ് മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് മുദ്രാവാക്യം കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന സ്ഥിതിയുണ്ടായില്ലെന്നും വിമര്‍ശനമുയർന്നു.
