കൊച്ചി: താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇവർ.
അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നും ശ്വേത പറഞ്ഞു.
ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തതെന്നും അവര്‍ ചോദിച്ചു. സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളടക്കം ഉയർന്നതോടെയാണ് സംഘടനയിൽ അതൃപ്തി പുകഞ്ഞത്. പിന്നാലെയായിരുന്നു ശ്വേതയുടെ രാജി പ്രഖ്യാപനം.
