ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്

ടൊറാന്‍റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിന്‍റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതോടെ റൊണാള്‍ഡോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ നേരത്തെ നേടിയ ഗോള്‍ ഓഫ് സൈഡായാപ്പോള്‍ പോര്‍ച്ചുഗലിന്‍റെയും ക്രൊയേഷ്യയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *