ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സർക്കാർ ഭരണാനുമതി നൽകി. വസ്ത്ര നിർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരിൽ നിന്നാണ് മുണ്ടും സാരിയും സർക്കാർ വാങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി 642.88 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന തല മേൽനോട്ട സമിതിയെ സർക്കാർ നിയോഗിച്ചു. റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ, ഹാൻഡ്‍ലൂം ആൻ്റ് ടെക്സ്റ്റൈൽസ് ഡയറക്ടർ എന്നിവരാണ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. പൊങ്കലിന് മുന്നോടിയായി വസ്ത്രങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പാക്കാനായി സമിതി നിർമ്മാണ, സംഭരണ ഘട്ടങ്ങൾക്ക് മേൽനോട്ടം വഹിക്കും.
