മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമർശിച്ച് എ.എ റഹീം എംപി

ന്യൂഡൽഹി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ. എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടുകളെ റഹീം വിമർശിച്ചു. കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മംഗളൂരു യാത്രയിൽ വലിയ ചോദ്യം ഉയരുന്നുണ്ടെന്നും എന്തിനായിരുന്നു ആ രഹസ്യ യാത്ര നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആദ്യം കാണുന്നത് കോണ്‍ഗ്രസ് അധ്യക്ഷനെയാണ് എന്നാല്‍ സതീശന്‍ ആദ്യം കണ്ടത് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെയാണ്. കേരള സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് മനം അറിഞ്ഞില്ലെങ്കിലും മാരാര്‍ജി ഭവന്റെ മനം അറിഞ്ഞു. കേരളത്തിന് ലഭിക്കേണ്ട വരുമാനം സംബന്ധിച്ച് ആശങ്കയുണ്ട്. മംഗലാപുരം യാത്രയുടെയും അവിടുത്തെ കുടിക്കാഴ്ചയുടെയും തുടര്‍ച്ചയാണോ ഇപ്പോള്‍ നടക്കുന്ന ഡീലെന്നും റഹീം ചോദിച്ചു.

അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ ആള്‍ എങ്ങനെ മുഖ്യമന്ത്രിയായി എന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ സൂപ്പർ സർക്കാർ ആവാൻ കഴിയൂ എന്ന് കെ.സി വേണുഗോപാൽ പറഞ്ഞിരുന്നു. കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന കെസി വേണുഗോപാലിൻ്റെ ചോദ്യം പ്രസക്തമാണെന്നും കെ.സിയുടെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വി.ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്രയെ കുറിച്ച് വ്യക്തമാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *