ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. കംപ്യൂട്ടറിന്റെ മുകളിലടക്കം കോൺക്രീറ്റ് പാളികൾ വീണെങ്കിലും ഉദ്യോഗസ്ഥരും ജനങ്ങളും പൂർണ്ണമായി എത്തിത്തുടങ്ങാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തും വിള്ളലുകളുണ്ട്. മിക്ക ഭാഗങ്ങളും അടർന്നുവീഴാറായ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം ജീർണിക്കാൻ കാരണമെന്നും മഴക്കാലം ശക്തമായതോടെ സ്ഥിതി കൂടുതൽ വഷളായെന്നും ആക്ഷേപമുണ്ട്. ഭൂമി സംബന്ധമായ രേഖകൾക്കും അനുബന്ധ ഇടപാടുകൾക്കുമായി ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന ഹൗസിങ് സെക്ഷനിലെ കെട്ടിടത്തിന് പകരം സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
അതേസമയം, താലൂക്ക് ഓഫിസ് അനക്സ് നിർമാണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി പ്രസാദ് എംഎൽഎ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതി കെട്ടിടത്തിന്റെ ഡിസൈനിൽ വന്ന ചില തിരുത്തലുകൾ കാരണമാണ് വൈകിയത്. ഇത് പൂർത്തിയായാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും ഇതിനായി അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
