മഴക്കെടുതിയിൽ വലഞ്ഞ്‍ മഹാരാഷ്ട്ര ; അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം കനത്തതോടെ തലസ്ഥാന നഗരമായ മുംബൈയിലും പരിസര പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യം. വരും മണിക്കൂറുകളിൽ മുംബൈയിലും സബർബൻ മേഖലകളിലും മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ഇതുവരെ അഞ്ച് പേർ മരണപ്പെട്ടു.

ശനിയാഴ്ച രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ 150.6 മില്ലിമീറ്ററും പരേലിൽ 141.8 മില്ലിമീറ്ററും വിക്രോളിയിൽ 143 മില്ലിമീറ്ററും മഴ ലഭിച്ചു. നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ കടുത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും മുംബൈയിലെലോക്കൽ ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. മുംബൈയ്ക്ക് പുറമെ പൂനെ, താനെ എന്നീ നഗരങ്ങളിലും കനത്ത മഴയെത്തുടർന്ന് കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് ശേഷം കടലിൽ 4.26 മീറ്റർ ഉയരത്തിൽ ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴയോടനുബന്ധിച്ചുണ്ടായ വിവിധ അപകടങ്ങളിൽ മുംബൈയിൽ മൂന്നും, പൂനെ, താനെ എന്നിവിടങ്ങളിൽ ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ സ്കൂൾ ബസിന് മുകളിൽ മരം വീണു: ജൂൺ 30-ന് മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് പേരാൽ മരം മറിഞ്ഞുവീണ് 11 വയസ്സുകാരൻ മരിച്ചു. സാകിനാക്കയിൽ കനത്ത മഴയ്ക്കിടയിൽ ജോലിക്ക് നടന്നുപോവുകയായിരുന്ന 55-കാരൻ റോഡിലെ തുറന്ന മാൻഹോളിൽ വീണ് മരിച്ചു. ശുചീകരണത്തിനായി കോൺട്രാക്ടർമാർ മാൻഹോൾ തുറന്നിരുന്നു. എന്നാൽ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ വെച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. മിര-ഭയന്ദർ മേഖലയിൽ മരം കടപുഴകി വീണ് മറ്റൊരാളും മരിച്ചു. പൂനെയിലെ ലോണി കൽഭോറിൽ ഓട നിർമ്മാണത്തിനായി കോൺട്രാക്ടർമാർ എടുത്തു വെച്ചതും മഴവെള്ളം നിറഞ്ഞതുമായ കുഴിയിൽ വീണ് രണ്ട് വയസ്സുകാരൻ മുങ്ങിമരിച്ചു.

താനെയിൽ കനത്ത മഴയ്ക്കിടയിൽ റോഡിൽ വഴുതിവീണ 35-കാരി ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി പ്രവഹിച്ച ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചു. നവി മുംബൈയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോയ രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ഭൂഗർഭ കേബിളിൽ നിന്ന് ഷോക്കേറ്റെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *