കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാം

കൊച്ചി: പൊതുമേഖല സ്ഥാപനമായ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാപദ്ധതിയായ പ്രിയദര്‍ശിനിയിലൂടെ സമ്പാദിക്കുന്ന പണം സ്ത്രീകള്‍ പിങ്ക് ചിട്ടിയില്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്. വലിയ ശമ്പളം വാങ്ങുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാമെന്നും അതിനുള്ള സൗകര്യം പ്രിയദര്‍ശിനിയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ എംഎല്‍എ മെറിറ്റ് അവാര്‍ഡ് വിതരണത്തിനു ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘ഈ 1000 കോടി നഷ്ടമായി കണക്കാക്കുന്ന ഒരാളല്ല ഞാന്‍. അതിന്റെ ഫലമായി കേരളത്തില്‍ സാമൂഹിക, സാമ്പത്തിക മാറ്റമുണ്ടാകും. 1000 കോടി കൊടുത്താല്‍ കിട്ടുന്ന മാറ്റമല്ല അത്. കെഎസ്എഫ്ഇ പിങ്ക് ചിട്ടി ആരംഭിക്കാന്‍ പോവുകയാണ്. ബസ് യാത്രയിലൂടെ ലാഭിക്കുന്ന തുക പിങ്ക് ചിട്ടിയില്‍ നിക്ഷേപിച്ച് സ്വന്തമായി ഒരു വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍, എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കെഎസ്ആര്‍ടിസി നവീകരിക്കും. സ്‌പോണ്‍സര്‍ഷിപ് വഴി ബസുകള്‍ സംഭാവന ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഫീഡ് ബാക്ക് സംവിധാവും നടപ്പാക്കാനും ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *