ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെയുടെ മുതിർന്ന നേതാവിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. ടിവികെയുടെ തവാച്ച ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി വീര സർക്കാർ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ബിജെപി നേതാവ് പുറത്തുവിട്ടതോടെയാണ് അഴിമതി ആരോപണം ചൂടുപിടിച്ചത്. കരാറുകാരനിൽ നിന്ന് 1.30 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയതെന്നാണ് ആരോപണം. ശുദ്ധഭരണമെന്ന മുഖംമൂടി അഴിഞ്ഞുവീണെന്നും നടക്കുന്നത് മോഷണമാണെന്നും എക്സിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് ആരോപിച്ചു.
അഴിമതിക്കെതിരെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായ പോരാട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാർട്ടി നേതാവിനെതിരെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. കരൂരിൽ നടന്ന റാലിയിൽ അഴിമതിക്കെതിരെ വിജയ് നടത്തിയ പ്രസംഗം വൈറലായിരുന്നു. അഴിമതിക്കാരെയും അധികാര ദുർവിനിയോഗം നടത്തുന്നവരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് വിജയ് റാലിയിൽ വ്യക്തമാക്കിയിരുന്നു. ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ കൊടുക്കില്ലെന്ന് നേരിട്ട് പറയണമെന്നും വിജയ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ബിജെപിക്ക് പുറമെ മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവനും ടിവികെയ്ക്കെതിരെ രംഗത്തെത്തി. പാർട്ടിയിലെ അഭിഭാഷകരുടെ നിയമനത്തിനായി മുതിർന്ന നേതാക്കളും ജനറൽ സെക്രട്ടറിയും 1 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നാരോപിച്ച് പാർട്ടിയിലെ തന്നെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചതായി ഇളങ്കോവൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിജയ്യുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ.



