തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് ടാറ്റ. 10000 കോടിയുടെ പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ കീഴിൽ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്ന തലത്തിൽ തുറമുഖ വികസനത്തിന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ടാറ്റയുടെ വാഗ്ദാനം വന്നിരിക്കുന്നത്. അതേസമയം രൂപരേഖ സംബന്ധിച്ച് പ്രവർത്തന രീതി പുറത്തുവന്നിട്ടില്ല. ഒരു മാസത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഴിഞ്ഞത്തെ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.
