ന്യൂഡൽഹി: നോയിഡയിലെ മാമുറയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. അതേസമയം, കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ഇലക്ട്രിക് വാഹനം(ഇവി) ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായതെന്ന് ഗൗതം ബുദ്ധനഗർ പോലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിയിൽ നിന്നുണ്ടായ തീ സമീപത്തെ പെട്രോൾ വാഹനങ്ങളിലേക്കും പടർന്നെന്നും ഇതാണ് വലിയ തീപ്പിടിത്തത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.വിവരമറിഞ്ഞ് സ്ഥലത്തെത്തി പൊലീസും ഫയർഫോഴ്സും കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകളും ഗോവണികളും മറ്റും ഉപയോഗിച്ചാണ് ഇവരെ കെട്ടിടത്തിൽനിന്ന് പുറത്തേക്ക് എത്തിച്ചത്. പുക ശ്വസിച്ച് അവശനിലയിലായവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
ബേസ്മെന്റിൽ അല്ല മറിച്ച് കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെനിന്നുള്ള തീയും കനത്ത പുകയും മുകൾനിലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഓരോ നിലയിലും അഞ്ച് കുടുംബങ്ങൾ വീതമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
