‘ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളത്’; ഫേസ്ബുക്ക് പോസ്റ്റിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന സർക്കാർ ഇന്ദിര ഗ്യാരന്‍റിയുടെ ഭാഗമായി ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രയ്ക്ക് തുടക്കമായി.

ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. അതേസമയം ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുത്തില്ല്. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകിയിരുന്നു.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി.

സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ്. ഓർഡിനറിയും ടിടിയും ഉൾപ്പെടെ ആകെ 87 ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതൽ സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകൾ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *