കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് രംഗത്ത്. തങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കണമെന്ന് രാജീവ് വെല്ലുവിളിച്ചു. വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി എം ശ്രീയിൽ ഒപ്പുവെച്ചതുകൊണ്ട് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി. എസ് എസ് കെ. ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. എൽ ഡി എഫ് സർക്കാർ ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ യു ഡി എഫും തയ്യാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം വഖഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തിനും പി രാജീവ് മറുപടി നൽകി. 2013 ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒരു വർഷത്തിനു ശേഷം 2014 ലാണ് അന്നത്തെ യു ഡി എഫ്. സർക്കാർ പുനഃസംഘടന നടത്തിയതെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലുള്ള ബോർഡിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും നിലവിലെ വഖഫ് മന്ത്രി അന്ന് ആ ബോർഡിൽ അംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
