ന്യൂഡൽഹി: പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഇതുമൂലമുണ്ടാകുന്ന ആഗോള സാഹചര്യങ്ങളും യോഗം വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ പ്രതിസന്ധി എപ്രകാരം ബാധിക്കുന്നുവെന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 40 ശതമാനവും എൽ.എൻ.ജിയുടെ 60 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്.
ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതവും ചരക്ക് നീക്കവും തടസ്സപ്പെട്ടതോടെയുണ്ടായ വെല്ലുവിളികളും ഇതിനെ മറികടക്കാനുള്ള വഴികളും യോഗം ചർച്ച ചെയ്തു. രാജ്യത്തെ ഇന്ധന വിതരണം തടപ്പെടാതിരിക്കാനും അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ നേരിടാനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ രൂപീകരിച്ചു.
