പരസ്യപ്രചാരണം അവസാനിക്കാൻ 2 നാൾ; ബം​ഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ. തൃണമൂൽ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരേ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുയർത്തിയത്. ബംഗാളിലെ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകാൻ ടിഎംസി ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ ബങ്കുറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്നും മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും കരച്ചിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണ്. ബിഷ്ണുപുരിലെ മാഫിയാ സംഘങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്ന തൃണമൂൽ, മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വനിതാ സംവരണം തടയാൻ കോൺഗ്രസുമായി ചേർന്ന് തൃണമൂൽ ഗൂഢാലോചന നടത്തിയെന്നും ഇതിന് വോട്ടർമാർ കനത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിക്ക് പരാജയഭയമാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണവസാനിക്കാൻ 2 ദിവസം ബാക്കി നിൽക്കെ വാശിയേറിയ പ്രചാരമാണ് ബംഗാളിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി , പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് തുടങ്ങിയവരാണ് ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. വനിത സംവരണ വിഷയം കൃത്യമായി പ്രചരണ ആയുധമാക്കാൻ ആണ് ബിജെപി നിർദേശം. അതേസമയം വോട്ടർ പട്ടിക ക്രമക്കേട്, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും അടക്കമുയർത്തിയാണ് ടിഎംസി മുന്നോട്ട് പോകുന്നത് .ഏപ്രിൽ 23 നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 152 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *