കനിപ്പന്തൽ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂർത്തിയാക്കി കാർഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളിൽ ഫലവൃക്ഷ തോട്ടങ്ങൾ വളർത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമാണ് കനിപ്പന്തൽ പദ്ധതിയിലൂടെ സംസ്ഥാന കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിർ ക്ലബ്ബുകൾ രൂപീകരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും. ആദ്യ ഘട്ടത്തിൽ 500 സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും കതിർ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഭാഗമാവുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്കൂളുകളിലായി 143 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ മുഖേന കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ വകുപ്പ് നടപ്പാക്കും. 2026 വനിതാ കർഷക വർഷാചാരണത്തോടനുബന്ധിച്ച് അ‌ഞ്ച് വർഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി സാധ്യമാവുന്ന വിളകൾ കൃഷി ചെയ്യാൻ സർക്കാർ എല്ലാ സഹായവും നൽകും. കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർതലത്തിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി കഴി‌ഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇവ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *