‘വര്‍ഷകാല സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനിടയില്‍ രാജ്യം വലിയ നേട്ടങ്ങള്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ബഹിരാകാശത്തുമുള്ള നേട്ടങ്ങള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും നരേന്ദ്ര മോദി പരാമര്‍ശിച്ചു. സംഘര്‍ഷത്തില്‍ വലിയ ആശങ്കയുണ്ട്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളെ സംഘര്‍ഷം പ്രതികൂലമായി ബാധിച്ചു. ഊര്‍ജ മേഖലയില്‍ പ്രതിസന്ധി നേരിട്ടുവെന്നും മോദി പറഞ്ഞു.

അതേസമയം, അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം, സിജെപിയുടെ പ്രതിഷേധം, ചോദ്യപേപ്പര്‍ ക്രമക്കേട്, വിലക്കയറ്റം എന്നീ വിവാദ വിഷയങ്ങള്‍ക്കിടെയാണ് ലോക്സഭയും രാജ്യസഭയും സമ്മതിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാന്‍ ബില്ലും ഉള്‍പ്പെടെ അനവധി ബില്ലുകളാണ് സഭ കാലയളവില്‍ കേന്ദ്രം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എഫ്‌സിആര്‍എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ബില്ലുകള്‍ പരിഗണിക്കുന്നതിന് മുന്നേ എല്ലാ രാഷ്ട്രീയ കക്ഷികളെയും വിശ്വാസത്തിലെടുക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിലുള്‍പ്പടെ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന ആവശ്യവും സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ല്‍ നിന്ന് 38 ലേക്ക് വര്‍ധിപ്പിക്കാനുള്ള ബില്ല് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *