മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽ ഹജർ പർവതനിരകളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. രാജ്യത്തിന്റെ വിവിധ തീരദേശ, മരുഭൂമി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8:38 മുതൽ തന്നെ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ദുഖം, അൽ ജാസിർ, അൽ മുദൈബി, ബിദിയ, ജലാൻ ബനി ബൂ ഹസ്സൻ, ജലാൻ ബനി ബു അലി, മസീറ, ശാലിം, ഹല്ലാനിയാത്ത് ദ്വീപുകൾ, താഖ, മിർബാത്ത്, സദഹ് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ നിലവിലുള്ള മഴ മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി.
ഒമാനിലെ കനത്ത മഴയ്ക്ക് സാധ്യത
