നാലുവർഷ ബിരുദം: എൽ.ഡി.എഫ്. കൊണ്ടുവന്നതും എൻ.ഇ.പി. ഘടന തന്നെയെന്ന് സർക്കാർ സമിതി

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിനു ബദലെന്ന പേരിൽ നടപ്പാക്കിയ നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)മനുസരിച്ചുള്ള വാർപ്പുമാതൃക ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സർക്കാറിന്റെ വിദഗ്ധസമിതി. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കാനാണ് നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള ശുപാർശകളെന്നാണ് വിദഗ്ധസമിതി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള എൻ.ഇ.പി. വർഗീയ-വാണിജ്യവത്കരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു കൊണ്ടിരിക്കേയാണ്, ഇതേ നയത്തിന്റെ പൂർത്തീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാർ സമിതിയുടെ ശുപാർശയെന്നതാണ് ശ്രദ്ധേയം. കേരളത്തിലെ നാലുവർഷബിരുദം കേന്ദ്രനയത്തിനു ബദലെന്നായിരുന്നു എൽ.ഡി.എഫ്. സർക്കാറിന്റെ വാദം. എൻ.ഇ.പി.യുടെ പശ്ചാത്തലത്തിൽ, ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി ഡോ. ശ്യാം.ബി.മേനോൻ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് നാലുവർഷബിരുദം നടപ്പാക്കിയതെന്നും ഇടതുസർക്കാർ വിശദീകരിച്ചിരുന്നു.

നാലുവർഷബിരുദത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച്, പരിഹാരനിർദേശങ്ങൾ സമർപ്പിക്കാൻ കാര്യവട്ടം കോളേജിലെ അധ്യാപകൻ പ്രൊഫ. എസ്. ഗ്ലാഡ്സ്റ്റൺ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി കൺവീനറുമായി യു.ഡി.എഫ്. സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. പാഠ്യപദ്ധതിയും പരീക്ഷകളും ഉടച്ചുവാർക്കൽ, അന്തർസർവകലാശാലാ പഠനബോർഡ്, പ്രശ്‌ന പരിഹാര പോർട്ടൽ തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. അവയുടെ സമയബന്ധിതമായ നിർവഹണം അക്കാദമികനിലവാരം ശാക്തീകരിക്കുമെന്നും വിദ്യാർഥികളുടെ പഠനഫലം മെച്ചപ്പെടുത്തുമെന്നും സമിതി അഭിപ്രായപ്പെട്ടു. തുടർന്നാണ്, എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിനായി ഈ ശുപാർശകൾ സഹായിക്കുമെന്ന വിലയിരുത്തൽ. ഇതുവഴി, യു.ഡി.എഫ്. രാഷ്ട്രീയമായി എതിർക്കുന്ന എൻ.ഇ.പി.യെ നയപരമായി അംഗീകരിക്കുകയാണ് സർക്കാർ സമിതി.

Leave a Reply

Your email address will not be published. Required fields are marked *