കൊച്ചി : കോതമംഗലംവിദ്യാർഥി മിച്ചു മാർപ്പുവിന്റെ അസ്വാഭാവിക മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോതമംഗലം എംഎ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കോളജ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണ സമിതി രൂപീകരിക്കും. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ധാരണ.അന്വേഷണം പൂർത്തിയാകുന്നതുവരെ കോളജ് ഡീൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറിനിൽക്കും. അന്വേഷണ നടപടികളിലോ മറ്റ് തീരുമാനങ്ങളിലോ കോളജ് പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
മരണത്തിന് ഉത്തരവാദികളായവർ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെ കർശന അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കും. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടികളോ പ്രതികാര നടപടികളോ സ്വീകരിക്കില്ല. വിദ്യാർഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും തുടർന്നും അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി നിലവിലെ കോളജ് യൂണിയന്റെ കാലാവധി നീട്ടിനൽകും.
വിദ്യാർഥികൾ മുന്നോട്ടുവെച്ച 12 ആവശ്യങ്ങളും അന്വേഷണ സമിതി വിശദമായി ചർച്ച ചെയ്യും. എസ്എഫ്ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള ക്യാമ്പസിലെ വിദ്യാർഥി സംഘടനകൾ യോജിച്ച് ജനറൽ ബോഡി ചേർന്നാണ് ക്യാമ്പസിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിൽ തൃപ്തിയുണ്ടെന്ന് വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി



