തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തിൽ പിഎസ്സി വഴി നിയമിക്കാൻ നീക്കം. മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.
മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്നത് മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച തട്ടിക്കൂട്ട് തസ്തിക ആയിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചയാൾക്ക് നൽകിയത്. പരാതി വന്നതോടെ അന്വേഷണം നടത്തി. അനുമതിയില്ലാതെയാണ് തസ്തിക സൃഷ്ടിച്ചതെന്ന് കണ്ടെത്തി. നിയമനം ലഭിച്ചയാൾക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാളെ പിരിച്ചുവിട്ടു.
പി എസ് സി വഴി സീനിയർ മാനേജർ പദവിയിലേക്ക് അതേ ഉദ്യോഗസ്ഥനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.ഇത് അട്ടിമറി നീക്കമെന്നാണ് ആരോപണം. നിയമനം നടത്തരുതെന്ന് മുഖ്യമന്ത്രിക്കും ക്ഷീരവികസന വകുപ്പിനും പരാതി ലഭിച്ചു.



