തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ചൊവ്വാഴ്ച നൂറുദിവസം പൂർത്തിയാകുന്നു. മേയ് 18-ന് സത്യപ്രതിജ്ഞ. അന്നുമുതൽ വാഗ്ദാനങ്ങൾ പാലിക്കാനുള്ള വഴിയൊരുക്കം. പിന്നാലെ, ഒട്ടുംകുറയാതെയുണ്ട് വിവാദങ്ങളും വിമർശനങ്ങളും. പിണറായി എങ്ങനെയായിരുന്നോ, അങ്ങനെയാവാതിരിക്കുകയാണ് തന്റെ രാഷ്ട്രീയവിജയമെന്ന് സതീശൻ നന്നായി തിരിച്ചറിയുന്നുണ്ട്. സെക്രട്ടേറിയറ്റിനുമുൻപിൽ ഉദ്യോഗാർഥികളുടെ സമരം നീണ്ടപ്പോൾ, ‘ഇനിയും ചർച്ച നടത്തും, ഞാൻതന്നെ കാണും’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനുപിന്നിൽ ഈ ബോധ്യമുണ്ട്. മന്ത്രിസഭാതീരുമാനം വിശദീകരിക്കാൻ പത്രസമ്മേളനം നടത്തുന്ന രീതിയും അദ്ദേഹം തിരിച്ചുകൊണ്ടുവന്നു. തൂഫാനു’മായി ഇറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നൂറുദിവസത്തെ സർക്കാരിന്റെ മാർക്കിൽ മുൻപിലുള്ളതും കൈയടിനേടിയതും. കെ. മുരളീധരനാണ് വകുപ്പിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ മാർക്കുനേടിയ മറ്റൊരാൾ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ തുടങ്ങിയ ശീതസമരവും തർക്കവും മാറാത്ത പോറലായി ഇപ്പോഴുമുണ്ട്. പലവകുപ്പുകൾക്കും ഇനിയും ട്രാക്കിൽ കയറാനായിട്ടില്ല. രണ്ടുമന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാരെ നിശ്ചയിക്കാൻ 90 ദിവസം വേണ്ടിവന്നു. ഇതുവരെയുള്ള 100 ദിവസം, ഇടതുസർക്കാർചെയ്ത കാര്യങ്ങളുമായി തുലനംചെയ്ത് പിടിച്ചുനിൽക്കാനായിട്ടുണ്ടാകും. പക്ഷേ, ഇനിയുള്ള ദിനങ്ങൾ ഈ സർക്കാർമാത്രം വിലയിരുത്തപ്പെടുന്ന നാളുകളാകും.



