തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്തയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും.
തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്. അതേസമയം തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. യുഡിഎഫ് എംപിമാർ പാലക്കാട് റെയിൽവേ ഡിവിഷനുമുന്നിൽ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച് ഉൾപ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
വിഷയത്തിൽ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി. കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിൽ പ്രതിഷേധം ശക്തമാണ്. വിഭജനം കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.



