അബുദാബി : വംശനാശത്തിന്റെ വക്കിലെത്തിയ അറേബ്യൻ ഒറിക്സുകളെ (അറേബ്യൻ മാൻ) സംരക്ഷിച്ച് സ്വാഭാവിക വാസസ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചരിത്രനേട്ടം കുറിച്ച് അബുദാബി. ദശാബ്ദങ്ങൾ നീണ്ട പ്രജനന, സംരക്ഷണ പദ്ധതികളിലൂടെ ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ അറേബ്യൻ ഒറിക്സുകളുള്ള പ്രദേശമായി അബുദാബി മാറി.
അബുദാബി പരിസ്ഥിതി ഏജൻസിയുടെ (ഇ.എ.ഡി.) കണക്കുകൾ പ്രകാരം യു.എ.ഇ.യിൽ നിലവിൽ 6,900-ലധികം അറേബ്യൻ ഒറിക്സുകളുണ്ട്. ഇതിൽ തന്നെ 5,975 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അബുദാബിയിലെ റസീനിലുള്ള സംരക്ഷിത മേഖലയിലാണ് ലോകത്തിൽ വെച്ച് ഏറ്റവുംകൂടുതൽ ഒറിക്സുകൾ അധിവസിക്കുന്നത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം 1970-കളിൽ അറേബ്യൻ ഒറിക്സുകൾക്ക് പൂർണമായും വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1970-കളിൽ ആരംഭിച്ച സംരക്ഷണ പ്രവർത്തനങ്ങളാണ് ഈ ജീവിവർഗത്തെ തിരികെ കൊണ്ടുവരാൻ സഹായിച്ചത്. ഈ പദ്ധതികളുടെ ഫലമായി ഇന്ന് അവ സ്വതന്ത്രമായി മരുഭൂമികളിൽ വിഹരിക്കുന്നു.



