ദുബായ്: ഒരു ട്രാവൽ ഏജൻസി ജീവനക്കാരനിൽ നിന്ന് ദുബായിലും ഒമാനിലുമായി പടർന്ന് പന്തലിച്ച വലിയ ട്രാവൽ ഏജൻസി ശൃംഖലയുടെ ഉടമയായി മാറിയപ്പോഴും നിസഹായരായ മനുഷ്യരുടെ സങ്കടങ്ങളിൽ ആശ്വാസമാകാനാണ് ശ്രീകുമാർ കോർമത്തിന് ആഗ്രഹം. ദുബായിലെ മജാൻ ട്രാവൽസ്, മസ്കറ്റിലെ ദുബായ് ട്രാവൽസ് എന്നീ രണ്ട് ട്രാവൽ ശൃംഖലകളാണ് പശ്ചിമേഷ്യയിൽ ശ്രീകുമാർ കോർമത്തിനുള്ളത്. മസ്ക്കറ്റിലും ദുബായിലുമായി പതിനെട്ട് ബ്രാഞ്ചുകളുണ്ട്. രണ്ടായിരത്തിലാണ് മജാൻ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങിയത്. പിന്നീട് ദുബായ് ട്രാവൽസ് തുടങ്ങി. എയർലൈൻ ടിക്കറ്റ് ബുക്കിങ് ആണ് പ്രധാന മേഖല. രാജകുടുംബത്തിൽ നിന്നുള്ളവരും ദുബായിലെയും മസ്കറ്റിലെയും മന്ത്രിമാരും അടക്കമുള്ളവർ ഈ രണ്ട് ട്രാവൽ ഏജൻസികളുടെയും സ്ഥിരം കസ്റ്റമർമാരാണ്. 1988- ലാണ് ഒരു ട്രാവൽ കമ്പനിയിൽ ജീവനക്കാരനായി ശ്രീകുമാർ കോർമത്ത് ഒമാനിലെത്തുന്നത്. കമ്പനിയുടെ അക്കൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു ശ്രീകുമാർ. ഈ മേഖലയിലെ അനുഭവ സമ്പത്ത് കൈമുതലാക്കിയാണ് 26 കൊല്ലം മുൻപ് ശ്രീകുമാർ ട്രാവൽ ഏജൻസി തുടങ്ങുന്നത്.


